Thursday, December 26, 2019

ഒരു നീണ്ട അനുഭവ കഥ.

ഒരു നീണ്ട അനുഭവ കഥ.


ജനീവ മോട്ടോർ ഷോയിൽ ഞാൻ പങ്കെടുത്ത ഫോട്ടോസ് ഒരു സ്വിസ് പത്രത്തിലടിച്ചുവന്നത് നോക്കികൊണ്ട്‌ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിന്റെ റെസ്റ്റോറന്റിൽ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോളാണ് മിസ്റ്റർ ഫോൾജെർ വിളിക്കുന്നത്.
" നമസ്ക്കാരം ജസ്റ്റിൻ "
" നമസ്തേ ഫോൾജെർ. താൻ വിളിച്ചിട്ടു കുറെ നാളായല്ലോ."
" ഒന്നും പറയണ്ട മാൻ.. മെർക്ക് എന്നെ പിടിച്ചു സൗത്ത് ഇന്ത്യൻ സൈഡിലെ എം.ഡിയാക്കി. ഇപ്പൊ കൊച്ചിയിലുണ്ട്."
" ഹാഹാഹാഹാ.... താൻ ഒന്നും ഇപ്പോളും ഗതി പിടിച്ചില്ലേ..? ആ ബെൻസിൽ തന്നെ ആണോ..? അല്ല എന്തിനാണാവോ വിളിച്ചത്.? "
" താൻ ഒരു ഉപകാരം ചെയ്യണം. ഒരു മെർക്ക് ജി ടി എസ് കോഴിക്കോട് നടക്കുന്ന ഷോയിൽ കാണിക്കാൻ കൊണ്ടുവന്നിട്ടുണ്ട്.. താൻ കുവൈറ്റിൽ ചായകുടിക്കാൻ ഒക്കെ അതിലല്ലേ പോണേ .? അതിൻറെ ആ രീതിയൊക്കെ പിള്ളേർക്ക് ഒന്നു പറഞ്ഞു കൊടുത്തു ഷോയിൽ ഒന്ന് നിന്ന് സഹായിക്കണം.."
" അത്രേയുള്ളോ ..! പറ്റില്ല.. എനിക്ക് നാളെ രാവിലത്തെ വണ്ടിക്കു ടെക്സസിൽ എന്തോ ഒരു ആവശ്യത്തിന് പോകേണ്ടതാ താൻ വേറെ ആളെ നോക്ക്"
" എന്റെ പൊന്നു മച്ചാനെ ദൈവത്തെ ഓർത്തു ഒന്ന് സഹായിക്ക്.. ഞാൻ കാലു പിടിക്കാം" ഫോൾജെർ വിനയാന്വിതനായി..
" ആഹ് എന്നാ ശരി.. താൻ പറഞ്ഞോണ്ട് ഇത്തവണത്തേക്കു ഞാൻ വരാം.. എന്നത്തേക്കാ ഈ പരിപാടി.?"
" നാളെ തന്നെ.. 24നു താൻ രാവിലെ തന്നെ കോഴിക്കോടെത്തണം.. വണ്ടി ഞാൻ വിടാം.."
" താൻ വിടേണ്ട.. ഞാൻ വന്നോളാം" ഞാൻ ഫോൺ വച്ചു..
കാര്യം എന്നതായാലും ഫോൾജെർ ആള് ഉപകാരിയാണ് വെറുതെ വെറുപ്പിക്കണ്ട.. ഡാലസിലുള്ള ഇട്ടിച്ചായൻറെ ഇളയവളുടെ മാമ്മോദിസാ കൂടാൻ പറ്റില്ലെന്നേ ഉള്ളൂ.. അഹ് പോട്ടെ ..
ഞാൻ പോകാനായുള്ള വട്ടം കൂട്ടി..
ഒരു സഞ്ചിയെടുത്തു അത്യാവശ്യം സാധനം ഇട്ടു തോളത്തു തൂക്കി. കറുത്ത മുണ്ടും കറുത്ത ഷർട്ടും ഇട്ടു ഞാൻ റിസപ്ഷനിലേക്കു നടന്നു..
കൗണ്ടറിലിരുന്ന പെൺകുട്ടി മനോഹരമായി ചിരിച്ചു കൊണ്ട് എന്തോ ഉപചാരവാക്ക് പറഞ്ഞു..
" എന്റെ ഡ്രൈവർ ഇപ്പൊ വരും .. മുറിയിൽ ഉള്ള പെട്ടി എല്ലാം എടുത്തു കോഴിക്കോടേക്ക്‌ വരാൻ പറയണം.. ഈ ഡോളർ നോട്ടുകൾ സ്നേഹത്തോടെ സ്വീകരിക്കൂ." അവൾക്കു കൈയിൽ ഉള്ള കുറച്ചു ഡോളേഴ്‌സ് കൊടുത്തിട്ടു ഞാൻ വെളിയിൽ ഇറങ്ങി..
സന്ധ്യയായി വരുന്നു.. എന്താ ചെയ്യുക.. ഫ്ലൈറ്റിൽ പോകാൻ ഒരു മൂടും ഇല്ല..
പെട്ടെന്ന് ഐഡിയ കിട്ടി.. ട്രെയിനിൽ പോകാം ഒരു ചേഞ്ചുമാകും സേഫുമാ.. കിട്ടിയോ.? കിട്ടുകേല.
നടക്കുന്ന വഴിക്ക് റെയിൽവേ സ്റ്റേഷനിൽ വച്ചേക്കാം എന്നും പറഞ്ഞു ബഷീറിക്കയുടെ ബി എസ് എ അച്ചായി സൈക്കിൾ വാങ്ങി ചവിട്ടി പാട്ടും പാടി വരുമ്പോളാണ് ഒരു അപ്പാപ്പൻ ഒരു വെളുത്ത ജൂബ്ബയും പൈജാമയും ഇട്ടു നിന്ന് കൈ കാണിക്കുന്നത്....
" നമസ്കാരം യുവാവേ.. എനിക്ക് ഒരു സഹായം ചെയ്യുമോ..?"
ഞാൻ ഞെട്ടി..!! കട്ട ഹിന്ദി..
" പറയൂ ജി എങ്ങനെയാണ് താങ്കളെ എനിക്ക് സഹായിക്കാൻ സാധിക്കുന്നത്.."
" ഞാൻ വണ്ടിയെടുത്തു ഒന്ന് കറങ്ങാൻ ഇറങ്ങിയതാ പെട്രോൾ തീർന്നെന്നു തോന്നുന്നു.... എന്തെങ്കിലും എഞ്ചിൻ തകരാറാണോന്നറിയാൻ ഞാൻ ഒന്ന് ചെറുതായി പണിഞ്ഞു നോക്കി.. രക്ഷയില്ല മോനേ "
" ഓ അത് ശരി. അപ്പോ അതാ മുഖത്തിൽ ആകെ പൊടിയും കരിയും.. ആട്ടെ എന്നിട്ടു വണ്ടിയെവിടെ.?"
" അത് അപ്പുറത്തെ ഇടവഴിയിലാണ്.. നമുക്ക് പോയി പെട്രോൾ വാങ്ങി വന്നാലോ,.?"
" എന്നാ അച്ചായൻ പുറകിൽ കേറിക്കോ "
അങ്ങനെ പുള്ളിയെയും വച്ച് സൈക്കിൾ ചവിട്ടി പമ്പിൽ ചെന്നപ്പോൾ അവിടെ ഡോളർ എടുക്കില്ലെന്നു..
പുള്ളിയുടെ കൈയിലും പൈസ ഇല്ല..
വീണ്ടും സൈക്കിളിൽ ജിത്തു മച്ചാനെ വീട്ടിലേക്കു.. ചെന്ന പാടെ അവൻ സരസ്വതി തുടങ്ങി..
" വാ മച്ചാനെ.. ഏതാ ഈ വധൂരി കൂടെ.?"
" എന്റെ പൊന്നെടാ ഒരു 100 മണീസ് വേണം ഈ അപ്പച്ചന് പെട്രോൾ വാങ്ങി കൊടുക്കാനാ.."
അവൻ അത്ഭുതത്തോടെ എന്നെ ഒന്ന് നോക്കി.. " ഞാൻ പള്ളിയിൽ പോകാൻ നിക്കുവാ മഗരിബ് ഉണ്ട്.. മച്ചാൻ ഇവിടെ ഇരുന്നോ ഞാൻ പൈസ വാപ്പാടെ കൈയിൽ കൊടുത്തു വിട്ടേക്കാം.."
അവൻ പോയതിന് ശേഷം ഞാൻ അടുക്കളയിൽ കേറി നോക്കി അപ്പവും ബീഫും ഉണ്ട്..
ഹിന്ദി അച്ചായൻ ഉള്ള സമയത്തിന് അടുക്കളയിൽ കേറി ചായ ഉണ്ടാക്കി... സത്യം പറയാമല്ലോ അസാധ്യ രുചി..
ചായയും കുടിച്ചു കുറച്ചു വർത്താനം പറഞ്ഞിരുന്നപ്പോൾ ജിത്തൂന്റെ വാപ്പ വന്നു.. പൈസയും മേടിച്ചു സലാം പറഞ്ഞു പോകുമ്പോൾ ഹിന്ദി അച്ചായൻ വാപ്പയെ കെട്ടി പിടിച്ചു യാത്ര പറഞ്ഞു.. ഓ വടക്കേ ഇന്ത്യൻ രീതിയായിരിക്കും...
വീണ്ടും ഞങ്ങൾ യാത്ര തുടർന്നു.. ഇത്തവണ അച്ചായൻ സൈക്കിൾ എന്റെ കയ്യിന്ന് വാങ്ങി തള്ളാൻ തുടങ്ങി..
ഈ കുറച്ചു നേരത്തിനിടയിൽ അച്ചായന്റെ സംസാരവും പെരുമാറ്റവും എന്നിൽ വലിയ മതിപ്പാണ് ഉണ്ടാക്കിയത്..
പെട്രോൾ മേടിച്ചു തിരിച്ചു വന്നപ്പോൾ രാത്രിയായി.. അച്ചായന്റെ വണ്ടി സൂപ്പർ ആയിരുന്നു ബി എം ഡബ്ലിയൂ 7 സീരിസ്.. പെട്രോൾ ഒഴിച്ച് വണ്ടി സ്റ്റാർട്ട് ആക്കി കൊടുത്തപ്പോൾ പുള്ളി ഹാപ്പി..
ഇനി ഈ സമയത്തു ട്രെയിൻ ഒന്നും കിട്ടി സമയത്തു കോഴിക്കോട് ചെല്ലാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ പുള്ളി ഭയങ്കര ചിരി..
" ബേട്ടാ.. ഞാൻ കോഴിക്കോടിന് പോകുവാണ്.... നീ കൂടി വന്നാൽ വർത്താനം ഒക്കെ പറഞ്ഞു ജോളിയായി പോകാമല്ലോ.."
അങ്ങനെ ഞങ്ങൾ പമ്പിൽ ചെന്ന് ടാങ്ക് ഫുൾ ആക്കി കോഴിക്കോട് ലക്ഷ്യമാക്കി യാത്ര തുടങ്ങി..
പോകുന്ന വഴി ഒരുപാട് സംസാരിച്ചു...
പുള്ളി സ്വന്തമായി എഴുതിയ ഹിന്ദി കവിതകൾ ചൊല്ലി.. ഞാൻ ചേട്ടായി എഴുതിയ പ്രണയ കല്ലോലിനീ എന്ന കാവ്യം ചൊല്ലി കേൾപ്പിച്ചു.. രാഷ്ട്രീയം ഭക്ഷണം തീയോളജി ഒക്കെ സംസാരിച്ചു കോഴിക്കോട് എത്തിയതറിഞ്ഞില്ല..
എന്നെ മലബാർപാലസിന്റെ മുമ്പിൽ ഡ്രോപ്പ് ചെയ്തിട്ട് ആ മനുഷ്യൻ ഇറങ്ങി വന്നു എന്റെ കരം ഗ്രഹിച്ചു..
" ബേട്ടാ.. ഞാൻ വിചാരിച്ചിരുന്നതിലും കൂടുതൽ സ്നേഹമുള്ളവരും സംസ്കാരസമ്പന്നരുമാണ് ഈ നാട്ടുകാർ..
കുറച്ചു മണിക്കൂറുകളേ കൂടെ ഉണ്ടായിരുന്നുവെങ്കിലും നിന്നെ ഞാൻ ഒരുപാട് മിസ് ചെയ്യും.. അപ്പൊ ഞാൻ യാത്രയാകട്ടെ"
മറുപടിയായി ഞാൻ പുഞ്ചിരിച്ചു യാത്ര പറഞ്ഞു...
കോഴിക്കോട് മോട്ടോർ ഷോ മഹാ ബോർ ആയിരുന്നു... എന്നാലും അതും ഇതും പറഞ്ഞു അവിടെ നന്നായി കാര്യങ്ങൾ നടത്തി... വൈകുന്നേരം എയർപോർട്ടിൽ പോകാനായി തന്ന പച്ച എ ക്ലാസ്സുമായി പോകുന്ന വഴിയാണ് പ്രധാന മന്ത്രിയുടെ പ്രസംഗം നടക്കുന്ന സ്ഥലം കണ്ടത്.. പ്രസംഗം കഴിഞ്ഞു പുള്ളി പോകുന്ന സമയമാണ്.. ഏതായാലും ഒന്ന് കാണണമല്ലോ എന്ന് പറഞ്ഞു ഞാൻ വണ്ടിയുടെ സൺ സ്ക്രീൻ റൂഫ് മാറ്റി മുകളിൽ കേറി നിന്നു നോക്കി ... ആൾക്കൂട്ടത്തെ കൈ വീശികാണിച്ചു അദ്ദേഹം യാത്രയായി..
എയർപോർട്ടിൽ ബോർഡിങ് പാസ് വാങ്ങി ബോറടിച്ചിരിക്കുമ്പോളാണ് ഫോണിൽ ചങ്ങനാശ്ശേരി ജങ്ഷനിലെ തള്ളു കഥകൾ വായിക്കുന്നത്..
പെട്ടെന്ന് എനിക്ക് "തള്ളു " എന്ന വാക്ക് കേറി എവിടെയോ കൊണ്ടു ..
ആ ഹിന്ദി അച്ചായനു സൈക്കിൾ ആണെങ്കിലും ചായ ഗ്ലാസ് ആണെങ്കിലും തള്ളാൻ വലിയ ഉത്സാഹമായിരുന്നു..
ബീഫ് കാണിച്ചപ്പോൾ പേടിച്ചതും.. എക്സ്ട്രാ ആം ഫിക്സഡ് ആയ കാറും... പ്രധാന മന്ത്രി ആൾക്കൂട്ടത്തെ നോക്കി കൈ വീശിയപ്പോൾ എന്നെ നോക്കി ചിരിച്ചതും കൂട്ടി വായിച്ചപ്പോൾ,
കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ എന്റെ കൂടെ ഉണ്ടായിരുന്ന, കവിത ചൊല്ലുന്ന, ബീഫ് കഴിക്കാത്ത, സംസാരപ്രിയനായ ആ ഹിന്ദി അച്ചായൻ ആരാണെന്നു എനിക്ക് ഒരു ഞെട്ടലോടെ മനസ്സിലായി...
ഫ്ലൈറ്റ് അനൗൺസ്‌മെൻറ് കേട്ടതോടെ ഞാൻ ഒരു പുഞ്ചിരിയോടെ ബാഗും എടുത്തു നീങ്ങി..
ശുഭം

No comments:

Post a Comment